Numbers 26

രണ്ടാം ജനസംഖ്യാഗണനം

1ബാധയ്ക്കുശേഷം യഹോവ മോശയോടും പുരോഹിതനായ അഹരോന്റെ പുത്രൻ എലെയാസാരിനോടും കൽപ്പിച്ചു: 2“ഇരുപതു വയസ്സുമുതൽ മേലോട്ടു പ്രായമുള്ളവരും യുദ്ധപ്രാപ്തരുമായി ഇസ്രായേൽസമൂഹത്തിലാകെ ഉള്ളവരുടെ ജനസംഖ്യ പിതൃഭവനം തിരിച്ച് കണക്കാക്കുക.” 3യെരീഹോവിനെതിരേ യോർദാൻനദിക്കരികെയുള്ള മോവാബിന്റെ സമതലത്തിൽവെച്ച് മോശയും പുരോഹിതനായ എലെയാസാരും അവരോട് ഇപ്രകാരം പറഞ്ഞു: 4“യഹോവ മോശയോടു കൽപ്പിച്ചതുപോലെ ഇരുപതു വയസ്സുമുതൽ മേലോട്ട് പ്രായമുള്ള പുരുഷന്മാരുടെ ജനസംഖ്യയെടുക്കുക.”

ഈജിപ്റ്റിൽനിന്നും പുറപ്പെട്ട ഇസ്രായേല്യർ ഇവരായിരുന്നു:

5ഇസ്രായേലിന്റെ ആദ്യജാതനായ രൂബേന്റെ സന്തതികൾ:
ഹാനോക്കിലൂടെ ഹാനോക്ക്യകുടുംബം;
ഫല്ലുവിലൂടെ ഫല്ലൂവ്യകുടുംബം;
6ഹെസ്രോനിലൂടെ ഹെസ്രോന്യകുടുംബം;
കർമിയിലൂടെ കർമ്യകുടുംബം.
7ഇവയായിരുന്നു രൂബേന്യകുടുംബങ്ങൾ; അതിൽ എണ്ണപ്പെട്ടവർ 43,730 ആയിരുന്നു.
8ഫല്ലൂവിന്റെ പുത്രൻ എലീയാബ്. 9എലീയാബിന്റെ പുത്രന്മാർ നെമൂവേലും ദാഥാനും അബീരാമും ആയിരുന്നു. മോശയ്ക്കും അഹരോനും എതിരേ മത്സരിച്ചവരും യഹോവയ്ക്കെതിരേ മത്സരിച്ചപ്പോൾ കോരഹിന്റെ അനുയായികളുടെ കൂട്ടത്തിലുണ്ടായിരുന്ന ഇസ്രായേല്യപ്രഭുക്കന്മാരായ ദാഥാനും അബീരാമും ഇവർതന്നെ. 10ഭൂമി വായ്‌പിളർന്ന് കോരഹിനോടുകൂടെ അവരെ വിഴുങ്ങിക്കളഞ്ഞു. ഇരുനൂറ്റി അൻപത് പുരുഷന്മാർ അഗ്നിക്കിരയായ അവസരത്തിൽ അയാളുടെ അനുയായികൾ മരിച്ചു. അങ്ങനെ അവർ മുന്നറിയിപ്പിനുള്ള ഒരു ചിഹ്നമായിത്തീർന്നു. 11എന്നാൽ കോരഹിന്റെ പുത്രന്മാർ ആ ദിവസം മരിച്ചില്ല.

12ശിമെയോന്റെ പിതൃഭവനത്തിൽനിന്നുള്ള സന്തതികൾ:
നെമൂവേലിലൂടെ നെമൂവേല്യകുടുംബം;
യാമിനിലൂടെ യാമിന്യകുടുംബം;
യാഖീനിലൂടെ യാഖീന്യകുടുംബം;
13സേരഹിലൂടെ സേരഹ്യകുടുംബം;
ശാവൂലിലൂടെ ശാവൂല്യകുടുംബം.
14ഇവയായിരുന്നു ശിമെയോന്യകുടുംബങ്ങൾ; അതിൽ എണ്ണപ്പെട്ടവർ 22,200 പുരുഷന്മാർ ആയിരുന്നു.

15ഗാദിന്റെ പിതൃഭവനത്തിൽനിന്നുള്ള സന്തതികൾ:
സെഫോനിലൂടെ സെഫോന്യകുടുംബം;
ഹഗ്ഗീയിലൂടെ ഹഗ്ഗീയകുടുംബം;
ശൂനിയിലൂടെ ശൂനീയകുടുംബം;
16ഒസ്നിയിലൂടെ ഒസ്നീയകുടുംബം;
ഏരിയിലൂടെ ഏര്യകുടുംബം;
17അരോദിലൂടെ a അരോദ്യകുടുംബം;
അരേലിയിലൂടെ അരേല്യകുടുംബം.
18ഗാദിന്റെ കുടുംബങ്ങൾ ഇവയായിരുന്നു; അതിൽ എണ്ണപ്പെട്ടവർ 40,500 ആയിരുന്നു.

19ഏരും ഓനാനും യെഹൂദയുടെ പുത്രന്മാർ ആയിരുന്നു. എന്നാൽ അവർ കനാനിൽവെച്ചു മരിച്ചു.
20യെഹൂദയുടെ പിതൃഭവനത്തിൽനിന്നുള്ള സന്തതികൾ:
ശേലഹിലൂടെ ശേലഹ്യകുടുംബം;
ഫേരെസിലൂടെ ഫേരെസ്യകുടുംബം;
സേരഹിലൂടെ സേരഹ്യകുടുംബം.
21ഫേരെസിന്റെ സന്തതികൾ:
ഹെസ്രോനിലൂടെ ഹെസ്രോന്യകുടുംബം;
ഹാമൂലിലൂടെ ഹാമൂല്യകുടുംബം.
22യെഹൂദയുടെ കുടുംബങ്ങൾ ഇവയായിരുന്നു. അതിൽ എണ്ണപ്പെട്ടവർ 76,500 ആയിരുന്നു.

23യിസ്സാഖാറിന്റെ പിതൃഭവനത്തിൽനിന്നുള്ള സന്തതികൾ:
തോലാവിലൂടെ തോലാവ്യകുടുംബം;
പൂവായിലൂടെ പൂവ്യകുടുംബം;
24യാശൂബിലൂടെ യാശൂബ്യകുടുംബം;
ശിമ്രോനിലൂടെ ശിമ്രോന്യകുടുംബം.
25യിസ്സാഖാർ പിതൃഭവനത്തിൽനിന്ന് ഉള്ളവർ ഇവരായിരുന്നു. അതിൽ എണ്ണപ്പെട്ടവർ 64,300 ആയിരുന്നു.

26സെബൂലൂന്റെ പിതൃഭവനത്തിൽനിന്നുള്ള സന്തതികൾ:
സേരെദിലൂടെ സേരെദ്യകുടുംബം,
ഏലോനിലൂടെ ഏലോന്യകുടുംബം,
യഹ്ലെയേലിലൂടെ യഹ്ലെയേല്യകുടുംബം.
27സെബൂലൂൻ കുടുംബങ്ങൾ ഇവയായിരുന്നു. അതിൽ എണ്ണപ്പെട്ടവർ 60,500 ആയിരുന്നു.

28മനശ്ശെ, എഫ്രയീം എന്നിവരിലൂടെ യോസേഫിന്റെ പിതൃഭവനത്തിൽനിന്നുള്ള സന്തതികൾ:
29മനശ്ശെയുടെ സന്തതികൾ:
മാഖീരിലൂടെ മാഖീര്യകുടുംബം; മാഖീർ ഗിലെയാദിന്റെ പിതാവായിരുന്നു;
ഗിലെയാദിലൂടെ ഗിലെയാദ്യകുടുംബം;
30ഗിലെയാദിന്റെ സന്തതികൾ:
ഈയേസെരിലൂടെ ഈയേസെര്യകുടുംബം:
ഹേലെക്കിലൂടെ ഹേലെക്ക്യകുടുംബം;
31അസ്രീയേലിലൂടെ അസ്രീയേല്യകുടുംബം;
ശേഖേമിലൂടെ ശേഖേമ്യകുടുംബം;
32ശെമീദാവിലൂടെ ശെമീദാവ്യകുടുംബം;
ഹേഫെരിലൂടെ ഹേഫെര്യകുടുംബം.
33ഹേഫെരിന്റെ പുത്രൻ സെലോഫഹാദിനു പുത്രന്മാരില്ലായിരുന്നു; അദ്ദേഹത്തിനു പുത്രിമാർമാത്രമേ ഉണ്ടായിരുന്നുള്ളൂ. അവരുടെ പേരുകൾ: മഹ്ലാ, നോവാ, ഹൊഗ്ലാ, മിൽക്കാ, തിർസാ എന്നിവരായിരുന്നു.
34മനശ്ശെയുടെ കുടുംബങ്ങൾ ഇവയായിരുന്നു; അതിൽ എണ്ണപ്പെട്ടവർ 52,700 ആയിരുന്നു.
35എഫ്രയീമിന്റെ പിതൃഭവനത്തിൽനിന്നുള്ള സന്തതികൾ:
ശൂഥേലഹിലൂടെ ശൂഥേലഹ്യകുടുംബം;
ബേഖെരിലൂടെ ബേഖെര്യകുടുംബം;
തഹനിലൂടെ തഹന്യകടുംബം,
36ശൂഥേലഹിന്റെ സന്തതികൾ:
ഏരാനിലൂടെ ഏരാന്യകുടുംബം.
37എഫ്രയീമിന്റെ കുടുംബങ്ങൾ ഇവയായിരുന്നു. അതിൽ എണ്ണപ്പെട്ടവർ 32,500 ആയിരുന്നു.
ഇവയായിരുന്നു യോസേഫിന്റെ പിതൃഭവനത്തിൽനിന്നുള്ള സന്തതികൾ.

38ബെന്യാമീന്റെ പിതൃഭവനത്തിൽനിന്നുള്ള സന്തതികൾ:
ബേലയിലൂടെ ബേലാവ്യകുടുംബം;
അശ്ബേലിലൂടെ അശ്ബേല്യകുടുംബം;
അഹീരാമിലൂടെ അഹീരാമ്യകുടുംബം;
39ശൂപാമിലൂടെ ശൂപാമ്യകുടുംബം;
ഹൂഫാമിലൂടെ ഹൂഫാമ്യകുടുംബം.
40ആരെദ്, നയമാൻ എന്നിവരിലൂടെയുള്ള ബേലിയുടെ സന്തതികൾ:
അർദിലൂടെ അർദ്യകുടുംബം.
നാമാനിലൂടെ നാമാന്യകുടുംബം
41ബെന്യാമീന്റെ കുടുംബങ്ങൾ ഇവയായിരുന്നു; അവരിൽ എണ്ണപ്പെട്ടവർ 45,600 ആയിരുന്നു.

42ദാന്റെ പിതൃഭവനത്തിൽനിന്നുള്ള സന്തതികൾ:
ശൂഹാമിലൂടെ ശൂഹാമ്യകുടുംബം.
ദാന്റെ കുടുംബങ്ങൾ ഇവയായിരുന്നു;
43അവയെല്ലാം ശൂഹാമ്യകുടുംബങ്ങളായിരുന്നു; അവരിൽ എണ്ണപ്പെട്ടവർ 64,400 ആയിരുന്നു.

44ആശേരിന്റെ പിതൃഭവനത്തിൽനിന്നുള്ള സന്തതികൾ:
യിമ്നായിലൂടെ യിമ്നീയകുടുംബം;
യിശ്വിയിലൂടെ യിശ്വീയകുടുംബം;
ബേരീയാവിലൂടെ ബേരീയാവ്യകുടുംബം;
45ബേരീയാവിന്റെ സന്തതികളിലൂടെ:
ഹേബെരിലൂടെ ഹേബെര്യകുടുംബം;
മൽക്കീയേലിലൂടെ മൽക്കീയേല്യകുടുംബം.
46ആശേരിന് സേരഹ് എന്നു പേരുള്ള ഒരു മകൾ ഉണ്ടായിരുന്നു.
47ആശേരിന്റെ കുടുംബങ്ങൾ ഇവയായിരുന്നു; അവരിൽ എണ്ണപ്പെട്ടവർ 53,400 ആയിരുന്നു.

48നഫ്താലിയുടെ പിതൃഭവനത്തിൽനിന്നുള്ള സന്തതികൾ:
യഹ്സേലിലൂടെ യഹ്സേല്യകുടുംബം;
ഗൂനിയിലൂടെ ഗൂന്യകുടുംബം;
49യെസെരിലൂടെ യെസെര്യകടുംബം;
ശില്ലേമിലൂടെ ശില്ലേമ്യകുടുംബം.
50ഇവയായിരുന്നു നഫ്താലിയുടെ കുടുംബങ്ങൾ; അതിൽ എണ്ണപ്പെട്ടവർ 45,400 ആയിരുന്നു.

51ഇസ്രായേലിലെ പുരുഷന്മാരുടെ ആകെ എണ്ണം 6,01,730 ആയിരുന്നു.

52യഹോവ മോശയോട്, 53“ആളെണ്ണത്തിനൊത്തവണ്ണം ദേശം അവർക്ക് അവകാശമായി വിഭജിച്ചു കൊടുക്കണം. 54വലിയ കൂട്ടത്തിനു കൂടുതലും ചെറിയ കൂട്ടത്തിനു കുറവുമായി ഓഹരി കൊടുക്കുക. പട്ടികയിൽ പേരു ചേർക്കപ്പെട്ടവരുടെ എണ്ണത്തിനൊത്തവണ്ണം ഓരോരുത്തർക്കും അവരവരുടെ ഓഹരി ലഭിക്കണം. 55നറുക്കിട്ടുവേണം ദേശം വിഭജിക്കേണ്ടത്. പിതൃഗോത്രത്തിന്റെ പേരിൻപ്രകാരമായിരിക്കണം ഓരോ കൂട്ടത്തിനും ഓഹരി ലഭിക്കേണ്ടത്. 56വലിയ കൂട്ടങ്ങൾക്കും ചെറിയ കൂട്ടങ്ങൾക്കും നറുക്കിലൂടെയാണ് ഓഹരി വിഭജിച്ചുകൊടുക്കേണ്ടത്.”

57പിതൃഭവനമായി എണ്ണപ്പെട്ട ലേവ്യർ ഇവരായിരുന്നു:
ഗെർശോനിലൂടെ ഗെർശോന്യകുടുംബം;
കെഹാത്തിലൂടെ കെഹാത്യകുടുംബം;
മെരാരിയിലൂടെ മെരാര്യകുടുംബം.
58ഇവയും ലേവ്യകുടുംബങ്ങളായിരുന്നു:
ലിബ്നീയകുടുംബം,
ഹെബ്രോന്യകുടുംബം,
മഹ്ലീയകുടുംബം,
മൂശ്യകുടുംബം,
കോരഹ്യകുടുംബം.
അമ്രാമിന്റെ പിതാമഹനായിരുന്നു കെഹാത്ത്;
59അമ്രാമിന്റെ ഭാര്യയുടെ പേര് യോഖേബേദ് എന്നായിരുന്നു. അവൾ ഈജിപ്റ്റിൽവെച്ച് ലേവിക്കു ജനിച്ച മകൾ. അമ്രാമിന് അവൾ, അഹരോൻ, മോശ, അവരുടെ സഹോദരിയായ മിര്യാം എന്നിവരെ പ്രസവിച്ചു. 60നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ എന്നിവരുടെ പിതാവായിരുന്നു അഹരോൻ. 61എന്നാൽ യഹോവയുടെമുമ്പാകെ അന്യാഗ്നി കത്തിച്ചതുകൊണ്ട് നാദാബും അബീഹൂവും മരിച്ചു.

62ലേവ്യരിൽ ഒരുമാസമോ അതിലധികമോ പ്രായമായ ആണുങ്ങൾ 23,000 ആയിരുന്നു. മറ്റ് ഇസ്രായേല്യരോടൊപ്പം അവരെ എണ്ണിയില്ല; കാരണം അവരുടെ ഇടയിൽ അവർക്ക് യാതൊരവകാശവും ലഭിച്ചില്ല.

63യെരീഹോവിനെതിരേ യോർദാൻനദിക്കരികെയുള്ള മോവാബിന്റെ സമതലത്തിൽവെച്ച് മോശയും പുരോഹിതനായ എലെയാസാരും എണ്ണിയ ഇസ്രായേല്യർ ഇവരാണ്. 64മോശയും പുരോഹിതനായ അഹരോനുംകൂടി ഇസ്രായേൽമക്കളെ സീനായിമരുഭൂമിയിൽവെച്ച് എണ്ണിയപ്പോൾ എണ്ണപ്പെട്ടവരുടെ കൂട്ടത്തിൽ ഇവരിൽ ഒരാൾപോലും ഉണ്ടായിരുന്നില്ല. 65അവർ നിശ്ചയമായും മരുഭൂമിയിൽ മരിച്ചുപോകുമെന്ന് അവരെക്കുറിച്ച് യഹോവ അരുളിച്ചെയ്തിരുന്നല്ലോ. അങ്ങനെ യെഫുന്നയുടെ മകൻ കാലേബും നൂന്റെ മകൻ യോശുവയും ഒഴികെ അവരിൽ ഒരാൾപോലും ശേഷിച്ചിരുന്നില്ല.

Copyright information for MalMCV